കൊല്ലം: രണ്ടര വയസുള്ള മകനെ കഴുത്തറത്തു കൊലപ്പെടുത്തിയ ശേഷം മാതാപിതാക്കൾ തൂങ്ങിമരിച്ചു. കൊല്ലം മയ്യനാട് താന്നി ബിഎസ്എൻഎൽ ഓഫീസിന് സമീപം താമസിക്കുന്ന അജീഷ് (38), ഭാര്യ സുലു (36), മകൻ ആദി എന്നിവരാണ് മരിച്ചത്. അജീഷിന് അടുത്തകാലത്തായി അർബുദം സ്ഥിരീകരിച്ചിരുന്നുവെന്നും സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടായിരുന്നുവെന്നും ഇതേ തുടർന്നുള്ള മാനസിക പ്രയാസമായിരിക്കാം ജീവനൊടുക്കുന്നതിന് കാരണമായതെന്നാണ് കരുതുന്നതെന്ന് പൊലീസ് പറഞ്ഞു. കുട്ടിക്കും ജനന സമയം മുതൽ ശാരീരിക പ്രശ്നങ്ങളുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ടചികിത്സകൾക്ക് ധാരാളം പണം ചെലവായിരുന്നു. ഇതെല്ലാമാണ് കുടുംബത്തെ കടക്കെണിയിൽ ആക്കിയതെന്നാണ് വിവരം.
അജീഷിനെയും സുലുവിനെയും വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലും ആദിയെ കട്ടിലിന് മുകളിൽ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. സ്ഥലത്ത് പൊലീസെത്തി ഇൻക്വസ്റ്റ് നടപടികളാരംഭിച്ചു. അജീഷ് നേരത്തെ ഗൾഫിലായിരുന്നു. വിദേശത്ത് ജോലി ചെയ്തിരുന്ന അജീഷ് ഒരു വർഷം മുൻപാണ് നാട്ടിലെത്തിയത്. അജീഷിൻ്റെ അച്ഛനും അമ്മയും വീട്ടിൽ ഉണ്ടായിരുന്നു. അജീഷിന്റെ അച്ഛനും അമ്മയും വീട്ടിൽ ഉണ്ടായിരുന്നു. രാവിലെ ഉണരുന്ന പതിവ് സമയം കഴിഞ്ഞിട്ടും വാതിൽ തുറക്കാതെ വന്നതോടെ മാതാപിതാക്കൾ ചെന്ന് നോക്കിയപ്പോഴാണ് മൂവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. മാതാപിതാക്കളുടെ ബഹളം കേട്ടെത്തിയ നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു. ചെറിയ ജോലി ചെയ്താണ് അജീഷ് കുടുംബം പുലർത്തിയിരുന്നത്. മരണത്തിന്റെ യഥാർത്ഥ കാരണം കൂടുതൽ അന്വേഷണത്തിലെ വ്യക്തമാകുകയുള്ളുവെന്ന് പൊലീസ് പറഞ്ഞു. എല്ലാവരുമായി വളരെ സ്നേഹത്തിൽ നല്ലരീതിൽ ജീവിച്ച സാധാരണ കുടുംബമായിരുന്നുവെന്ന് അയൽക്കാർ പറഞ്ഞു. ചെറിയ സാമ്പത്തിക പ്രശ്നങ്ങളുണ്ടെന്നാണ് സംശയിക്കുന്നതെങ്കിലും ഇത്തരത്തിൽ ജീവനൊടുക്കുന്നതിലേക്ക് പോകാനുണ്ടായ കാരണം എന്താണെന്ന്
അറിയില്ലെന്നും അയൽക്കാർ പറഞ്ഞു.