ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ പ്രതി പിടിയിൽ



കോഴിക്കോട്: ഈങ്ങാപ്പുഴയിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തുകയും ഭാര്യയുടെ മാതാപിതാക്കളെ വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്ത് ഒളിവിൽപോയ പ്രതി യാസിർ കസ്റ്റഡിയിൽ. കോഴിക്കോട് മെഡിക്കൽ കോളേജ് പാർക്കിങ് ഏരിയയിൽനിന്നാണ് യാസിർ പിടിയിലായത്. ആക്രമണത്തിനുശേഷം രക്ഷപ്പെട്ട കാറിൽത്തന്നെയാണ് ഇയാൾ മെഡിക്കൽ കോളേജിലെത്തിയത്. കാറിന്റെ നമ്പർ പോലീസ് പ്രചരിപ്പിച്ചിരുന്നു. ഇയാൾക്കുവേണ്ടി പോലീസ് വ്യാപകതിരച്ചിൽ നടത്തിവരികയായിരുന്നു. നാട്ടുകാരാണ് ഇയാളെ തിരിച്ചറിഞ്ഞ് പിടികൂടിയത്. തുടർന്ന് മെഡിക്കൽ കോളേജ് പോലീസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ചൊവ്വാഴ്ച വൈകീട്ടോടെയാണ് പ്രതി യാസിർ ഭാര്യ ഷിബില, മാതാപിതാക്കളായ അബ്‌ദുറഹ്‌മാൻ, ഹസീന എന്നിവരെ ആക്രമിച്ചത്. കഴുത്തിന് വെട്ടേറ്റ യാസിറിൻ്റെ ഭാര്യ ഷിബില ആശുപത്രിയിൽ എത്തിച്ചതിനുപിന്നാലെ മരിച്ചു. ഇയാൾ ലഹരിക്കടിമയായിരുന്നുവെന്നാണ് വിവരം. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന അബ്ദു‌റഹ്‌മാന്റെ ആരോഗ്യനില ഗുരുതരമാണ്. ഹസീനയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

കൊല്ലപ്പെട്ട ഷിബില ദിവസങ്ങൾക്ക് മുമ്പ് യാസിറിനെതിരേ പോലീസിൽ പരാതി നൽകിയിരുന്നതായി വിവരം. പ്രതി യാസിർ ലഹരി ഉപയോഗിച്ച് നിരന്തരം ആക്രമിക്കാറുണ്ട് എന്നതടക്കം ചൂണ്ടിക്കാട്ടിയായിരുന്നു പരാതി നൽകിയത്. എന്നാൽ പരാതിയിൽ കാര്യമായ നടപടിയൊന്നും പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്നാണ് ആരോപണം. 2020-ലാണ് യാസിറിൻ്റെയും ഷിബിലയുടെയും വിവാഹം നടന്നത്. പ്രണയ വിവാഹമായിരുന്നുവെന്നാണ് വിവരം. പിന്നീട് യാസർ ആക്രമിക്കുകയും തെറിവിളിക്കുകയും ചെയ്യുന്നത് പതിവായെന്നും ഷിബിലയുടെ പരാതിയിൽ പറയുന്നുണ്ട്. നേരത്തെയും പ്രശ്നങ്ങളുണ്ടായപ്പോൾ മധ്യസ്ഥ ചർച്ചയിലൂടെ രമ്യതയിലെത്തുകയായിരുന്നുനവെന്നും തന്റെ സ്വർണം പണയം വെച്ചെടുത്ത പണം കൊണ്ട് യാസിർ ലഹരി ഉപയോഗിച്ചും മറ്റു ധൂർത്തടിക്കുകയും ചെയ്തിരുന്നതായും ലഹരി ഉപയോഗിച്ചാണ് ആക്രമണം നടത്തുന്നതെന്നും ഷിബിലയുടെ പരാതിയിലുണ്ട്.


നിരന്തരമുള്ള മർദനം സഹിക്കവയ്യാതെയാണ് ഷിബില ദിവസങ്ങൾക്ക് മുമ്പ് സ്വന്തം വീട്ടിലെത്തിയത്. തൻ്റെയും മകളുടെയും വസ്ത്രം ഭർതൃവീട്ടിൽനിന്ന് തിരിച്ചെടുക്കാൻ അനുവദിക്കണമെന്നടക്കം ചൂണ്ടിക്കാട്ടിയാണ് ഷിബില പരാതി നൽകിയിരുന്നത്. എന്നാൽ പോലീസ് യാസിറിനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു എന്നല്ലാതെ ഒരു തരത്തിലുള്ള നടപടികളും എടുത്തില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. ഷിബിലയുടെ പരാതിക്ക് പിന്നാലെ യാസിർ ഇവരുടെ വസ്ത്രം കൂട്ടിയിട്ട് കത്തിക്കുകയും അത് സ്റ്റാറ്റസ് ആക്കുകയും ചെയ്തിരുന്നതായും പറയപ്പെടുന്നു.

Post a Comment

Previous Post Next Post