പത്തനംതിട്ട: വടശ്ശേരിക്കരയ്ക്ക് സമീപം സ്വകാര്യബസ് സ്കൂട്ടറിലിടിച്ച് യുവതിക്ക് ദാരുണാന്ത്യം. സ്കൂട്ടർ യാത്രക്കാരിയായ ചിറ്റാർ കാരിക്കയം സ്വദേശി അശ്വതിയാണ് മരിച്ചത്. വടശ്ശേരിക്കര-ചിറ്റാർ പാതയിൽ വനംവകുപ്പ് തടി ഡിപ്പോയ്ക്ക് സമീപം ചൊവ്വാഴ്ച വൈകീട്ട് നാലരയോടെയായിരുന്നു അപകടം
സ്കൂട്ടറിനെ മറികടക്കാനുള്ള ശ്രമത്തിനിടെയാണ് ബസ് സ്കൂട്ടറിലിടിച്ചതെന്നാണ് വിവരം. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ അശ്വതിയുടെ ശരീരത്തിലൂടെ ബസ് കയറി. ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉടൻതന്നെ വടശ്ശേരിക്കരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വയ്യാറ്റുപുഴ-പത്തനംതിട്ട റൂട്ടിൽ സർവീസ് നടത്തുന്ന 'ആവേ മരിയ' എന്ന ബസാണ് സ്കൂട്ടറിലിടിച്ചത്. സ്കൂട്ടർ യാത്രക്കാരിയായ അശ്വതി വൈകീട്ട് ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു.