അങ്കമാലി: ബസില്‍ കയറുന്നതിനിടെ ബസ് മുന്നോട്ടെടുത്തതിനെ തുടർന്ന് വീണു പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു.
താന്നിപ്പുഴ മാളിയേക്കല്‍ വീട്ടില്‍ ജോസ് (74) ആണു മരിച്ചത്. ബുധനാഴ്ച വൈകുന്നേരം അഞ്ചരയോടെ ദേശീയപാതയില്‍ അങ്കമാലി കഐസ്‌ആർടിസി ബസ് സ്റ്റേഷന് സമീപമുള്ള ബസ് സ്റ്റോപ്പിലായിരുന്നു അപകടം.
അങ്കമാലി കെജി ആശുപത്രിയില്‍ വന്നശേഷം തിരിച്ച് വീട്ടിലേയ്ക്ക് പോകുന്നതിനായി സ്വകാര്യ ബസില്‍ കയറുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അങ്കമാലി ലിറ്റില്‍ ഫ്ളവർ ആശുപത്രില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെയാണ് മരിച്ചത്
സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് മൂന്നിനു താന്നിപ്പുഴ സെന്‍റ് ജോസഫ്സ് പള്ളിയില്‍. ഭാര്യ: കൊറ്റമം കുറിയേടം കുടുംബാംഗം ലില്ലി. മക്കള്‍: നവ്യ (അധ്യാപിക, സെന്‍റ് ക്ലെയർ ഹയർ സെക്കൻഡറി സ്കൂള്‍ മാണിക്യമംഗലം), നവീൻ (സ്വീഡൻ), നിഖില്‍ (കാനഡ). മരുമക്കള്‍: ജെയ്സ്, ടീന (സ്വീഡൻ), മീര (കാനഡ).