കോയമ്പത്തൂർ: ഓണ്ടിപുത്തൂർ വീവർ കോളനിയിൽ എം.ജി.ആർ. നഗറിൽ യുവതിയെയും രണ്ടുമക്കളെയും വീട്ടിനുള്ളിലെ വാട്ടർ ടാങ്കിൽ മരിച്ചനിലയിൽ കണ്ട സംഭവം കൊലപാതകമെന്ന് പോലീസ്. സംഭവത്തിൽ യുവതിയുടെ ഭർത്താവ് തങ്കരാജിനെ (40) സൂളൂർ പോലീസ് അറസ്റ്റ് ചെയ്തു. തങ്കരാജിൻ്റെ ഭാര്യ പുഷ്‌പ (35), മക്കളായ ഹരിണി (ഒൻപത്), ശിവാനി (മൂന്ന്) എന്നിവരാണ് കൊല്ലപ്പെട്ടത്.
സ്ഥിരം മദ്യപാനിയായ തങ്കരാജ്, മദ്യപിക്കാൻ പണം നൽകാത്തതിനെച്ചൊല്ലി ഞായറാഴ്ചരാത്രി ഭാര്യ പുഷ്‌പയുമായി വഴക്കുണ്ടാക്കിയിരുന്നുവെന്നു പോലീസ് പറയുന്നു. ഇരുവരും തമ്മിലുള്ള വഴക്കിനിടെ തങ്കരാജ്, മൂത്തമകൾ ഹരിണിയെ വെള്ളം സംഭരിക്കാൻ വീട്ടിനകത്തുനിർമിച്ച ടാങ്കിലേക്ക് എറിയുകയായിരുന്നെന്നും പറഞ്ഞു. മകളെ രക്ഷിക്കാൻ പുഷ്‌പ ടാങ്കിൽ ഇറങ്ങിയപ്പോൾ ഇളയ മകളെയും ടാങ്കിലേക്ക് തള്ളിയിട്ടു. പിന്നീട് ടാങ്ക് അടയ്ക്കുകയും ചെയ്‌തു. ഇതോടെ മൂവരും മുങ്ങിമരിക്കുകയായിരുന്നുവെന്ന് സൂളൂർ പോലീസ് പറയുന്നു.
ഭാര്യയും മക്കളും ടാങ്കിൽ മരിച്ചുകിടക്കുന്നുവെന്നാണ് തങ്കരാജ് തിങ്കളാഴ്ച്‌ച രാവിലെ സമീപവാസികളെ അറിയിച്ചത്. ആദ്യം ആത്മഹത്യയാണെന്നു കരുതിയെങ്കിലും പോലീസ് വിശദമായി ചോദ്യംചെയ്തതോടെയാണ് കൊലപാതകമാണെന്നു തെളിഞ്ഞത്. ചോദ്യംചെയ്യലിൽ തങ്കരാജ് കൊലപാതകം നടത്തിയെന്ന് സമ്മതിച്ചതായി പോലീസ് പറഞ്ഞു.
തങ്കരാജിനെ സംഭവസ്ഥലത്തുകൊണ്ടുപോയി തെളിവെടുത്തശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.