വയനാട് കൽപ്പറ്റ: കൽപ്പറ്റയിലെ ഫാത്തിമ ആശുപത്രി ജീവനക്കാരൻ ആത്മഹത്യ ചെയ്ത നിലയിൽ. അട്ടപ്പാടി സ്വദേശി തങ്കച്ചൻ (51) ആണ് മരിച്ചത്. ആശുപത്രിയിലെ മെയിന്റനൻസ് വിഭാഗത്തിൽ സൂപ്പർവൈസറായിരുന്ന ഇദ്ദേഹത്തെ ഇന്ന് രാവിലെ ലോൺഡ്രി മുറിയുടെ മേൽക്കൂരയിൽ ആണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ആശുപത്രിക്കെതിരെ ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തി.
ഫാത്തിമ ആശുപത്രിയിൽ മെയിന്റനൻസ് വിഭാഗത്തിൽ 15 വര്‍ഷമായി പ്രവര്‍ത്തിച്ച് വരികയായിരുന്നു തങ്കച്ചൻ. ഇന്ന് രാവിലെ ആശുപത്രിയിലെത്തിയ ഇദ്ദേഹം ലോൺഡ്രി മുറിയുടെ താക്കോൽ വാങ്ങിയ ശേഷം ഇവിടെയെത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. മരിക്കുന്നതിന് മുമ്പ് തങ്കച്ചൻ തനിക്ക് ആത്മഹത്യ കുറിപ്പ് അയച്ചിരുന്നുവെന്ന് ബന്ധു ഷാജി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എന്നാൽ താൻ വീട്ടിലില്ലായിരുന്നുവെന്നും അതിനാൽ സന്ദേശം വായിക്കാൻ വൈകിയെന്നുമാണ് ഇദ്ദേഹം പറയുന്നത്.
തങ്കച്ചന് ആശുപത്രി അധികൃതർ ആനുകൂല്യങ്ങൾ നിഷേധിച്ചിരുന്നുവെന്നും ജോലിഭാരവും കൂടുതലായിരുന്നുവെന്നും ഷാജി ആരോപിച്ചു. ഇതേ തുടര്‍ന്ന് തങ്കച്ചൻ കടുത്ത മാനസിക പ്രയാസത്തിലായിരുന്നുവെന്നും ഷാജി പറഞ്ഞു.
എന്നാൽ ആരോപണങ്ങൾ ആശുപത്രി അധികൃതര്‍ നിഷേധിച്ചു. ജോലി സ്ഥലത്ത് യാതൊരു പ്രയാസവും തങ്കച്ചൻ നേരിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോര്‍ട്ടം പരിശോധനക്ക് അയക്കും. തുടര്‍ന്ന് ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.