എറണാകുളം പിറവം: പാന്പാക്കുട ശൂലത്ത് മണ്ണുമായി പോകുകയായിരുന്ന ടോറസ് ലോറി നിയന്ത്രണംവിട്ട് മറിഞ്ഞു. ലോറി ഡ്രൈവർക്ക് നിസാര പരിക്കേറ്റു.
ഇന്നലെ ഉച്ചയ്ക്ക് 12നായിരുന്നു അപകടം. സംഭവസമയം റോഡരികില്‍ മറ്റു വാഹനങ്ങളോ യാത്രക്കാരോ ഇല്ലാതിരുന്നതിനാല്‍ വൻ അപകടമാണ് ഒഴിവായത്. ലോറി അമിത വേഗതയിലായിരുന്നെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
ആഴ്ചകള്‍ക്ക് മുന്പ് മൂവാറ്റുപുഴ റോഡില്‍ ഓണക്കൂർ പാലത്തിന് സമീപം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന മൂന്നംഗ കുടുംബത്തിന് ടോറസിടിച്ച് പരിക്കേറ്റിരുന്നു. പിന്നാലെ വന്ന ടോറസ്, മറ്റൊരു ടോറസിനെ മറി കടക്കുന്നതിനിടെ ബൈക്കില്‍ ഇടിക്കുകയായിരുന്നു. വഴിയരികില്‍ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളില്‍ ടോറസ് ലോറികള്‍ ഇടിച്ചിട്ട് നിർത്താതെ പോകുന്നതായുള്ള പരാതി വ്യാപകമാണ്.
ദേശീയപാത 66ന്‍റെ നിർമാണവുമായി ബന്ധപ്പെട്ട് രാത്രിയും പകലുമായി മണ്ണുമായി നാനൂറ്റിയന്പതിലധികം ലോറികളാണ് ഇതുവഴി കടന്നുപോകുന്നത്. സ്കൂള്‍ പ്രവൃത്തിദിനങ്ങളില്‍ രാവിലെയും വൈകുന്നേരവും ലോറികള്‍ക്ക് നിയന്ത്രണമുണ്ടെങ്കിലും ഇവർ ഇതു ലംഘിക്കാറാണ് പതിവെന്നും പോലീസും മോട്ടോർ വാഹന വകുപ്പും ടോറസുകള്‍ പരിശോധിക്കാൻ പോലും തയാറാകുന്നില്ലെന്നും ആരോപണമുണ്ട്.