ഇടുക്കി: യുവതിയെ അയൽവാസി പെട്രോൾ ഒഴിച്ച് തീകൊളുത്തി. ഉടുമ്പിൻചോല സ്വദേശി ഷീലയ്‌ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. അയൽവാസി ആയ ശശിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് വൈകിട്ട് 3:30 ഓടെയാണ് ആണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ ഷീലയെ നെടുങ്കണ്ടത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് അറിയിച്ചു.
സ്വകാര്യ വ്യക്തിയുടെ എസ്റ്റേറ്റിലെ ജീവനക്കാരാണ് ഷീലയും ശശികുമാറും. ഇരുവരും തമ്മില്‍ നേരത്തെ തര്‍ക്കമുണ്ടായിരുന്നതായാണ് വിവരം. ഏലം ശേഖരിക്കുന്ന സ്റ്റോറിനടുത്തുവെച്ച് ഷീലയെ ശശികുമാര്‍ ബലമായി പിടിച്ചുകൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് എസ്റ്റേറ്റ് ലയത്തിനുള്ളിലേക്ക് കൊണ്ടുപോയശേഷമാണ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്. വാതില്‍ പൊളിച്ചാണ് ഷീലയെ രക്ഷപ്പെടുത്തിയത്. തലയ്ക്കും മുഖത്തും ശരീരത്തിലും ഉള്‍പ്പെടെ 60ശതമാനത്തോളം പൊള്ളലേറ്റ ഷീലയുടെ നില ഗുരുതരമാണ്. ഇവരെ തേനി മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തിട്ടുണ്ട്.