മലപ്പുറം തിരൂർ കല്‍പകഞ്ചേരി പഞ്ചായത്തിലെ വിവിധ ഇടങ്ങളില്‍ തെരുവുനായുടെ ആക്രമണത്തില്‍ 21 പേർക്ക് കടിയേറ്റു. പത്ത് പുരുഷന്മാർക്കും എട്ട് സ്ത്രീകള്‍ക്കും, മൂന്ന് കുട്ടികള്‍ക്കുമാണ് കടിയേറ്റത്.കാവപ്പുര, തോട്ടായി, നെച്ചിക്കുണ്ട്, മയ്യേരിച്ചിറ എന്നിവിടങ്ങളിലാണ് തെരുവുനായ ആക്രമണം ഉണ്ടായത്. കാലിനും കൈക്കും മുഖത്തും മുറിവേറ്റവരെ തിരൂർ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. പ്രഭാത സവാരിക്കായി ഇറങ്ങിയവർക്കാണ് കൂടുതലായും തെരുവുനായയുടെ ആക്രമണത്തില്‍ പരിക്കേറ്റത്.
ഒരു നായ തന്നെയാണ് എല്ലാവരെയും കടിച്ചതെന്നും ഇത് മറ്റു ഭാഗങ്ങളില്‍ പോയി ആക്രമണം നടത്താതിരിക്കാൻ ഉടനെ നായയെ പിടികൂടണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ കല്‍പകഞ്ചേരി പഞ്ചായത്ത്, മൃഗാശുപത്രി, കല്‍പകഞ്ചേരി പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളില്‍ പരാതി നല്‍കി.