കണ്ണൂർ തളിപ്പറമ്ബ: സീബ്രാലൈനിലൂടെ റോഡ് മുറിച്ചുകടക്കവെ ബൈക്കിടിച്ച് വയോധികന് പരിക്കേറ്റു. കൂവോട് ആയുര്‍വേദ ആശുപത്രിക്ക് സമീപത്തെ അശോകനാണ് (62 ) പരിക്കേറ്റത്.
ഇന്ന് രാവിലെ തളിപ്പറമ്ബ് ബസ്സ്റ്റാൻ്റിന് സമീപത്തെ സീബ്രാലൈനിലൂടെ റോഡ് മുറിച്ചു കടക്കുന്നതിനിടെയായിരുന്നു അപകടം. പരിക്കേറ്റ വയോധികന് ലൂര്‍ദ്ദാശുപത്രിയില്‍ ചികിത്സ നല്‍കി. കുറ്റിക്കോലിലെ ഷമില്‍ ഓടിച്ച കെ.എല്‍ 59 സെഡ് 8207 ബൈക്കാണ് ഇടിച്ചത്.
തളിപ്പറമ്ബില്‍ ഇതേ സീബ്രാലൈനില്‍ അടുത്ത കാലത്തായി നാലോളം അപകടങ്ങളാണ് നടന്നത്. കഴിഞ്ഞ സെപ്റ്റംബറില്‍ ചപ്പാരപ്പടവ് സ്വദേശിനി ചന്ദ്രമതി (55), തളിപ്പറമ്ബിലെ നമിത (19) എന്നിവരെ അമിതവേഗതയിലെത്തിയ കാര്‍ ഇടിച്ചു വീഴ്ത്തിയിരുന്നു. ജൂലൈയില്‍ സീബ്രാലൈനിലൂടെ മുറിച്ചുകടക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ അതിവേഗതയില്‍ വന്ന ബൈക്ക് ഇടിച്ചുതെറിപ്പിച്ചിരുന്നു. നരിക്കോട് സ്വദേശിനി പി.വി. അനന്യയ്ക്കാണ് അന്ന് ഗുരുതരമായി പരിക്കേറ്റത് സീബ്രാലൈനില്‍ വഴിയാത്രക്കാര്‍ പ്രവേശിച്ചാല്‍ വാഹനം വേഗത കുറച്ച് നിര്‍ത്തണമെന്നാണ് നിയമം. എന്നാല്‍ ഇതുപാലിക്കാതെ അതിവേഗതയില്‍ സീബ്രാലൈനിലൂടെ വാഹനം ഓടിച്ചു പോവുക പതിവാണ്, പ്രത്യേകിച്ച് ഇരുചക്ര വാഹനങ്ങള്‍.
വ്യക്തമായി കാണത്തക്ക വിധമാണ് ഇവിടെ സീബ്രാലൈനുള്ളതെങ്കിലും ആളുകള്‍ റോഡ് മുറിച്ചു കടക്കുന്നത് കാത്തുനില്‍ക്കാൻ ഡ്രൈവര്‍മാര്‍ മിക്കപ്പോഴും തയ്യാറാകുന്നില്ല. ഇതും തുടര്‍ച്ചയായ അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.