പത്തനംതിട്ട: തുടര്‍ച്ചയായ രണ്ടാംദിവസവും പിഎം റോഡില്‍ മൈലപ്രയില്‍ അപകടം. മൈലപ്ര തയ്യില്‍പ്പടിയില്‍ ഇന്നലെ ഉച്ചകഴിഞ്ഞുണ്ടായ അപകടത്തില്‍ വടശേരിക്കര ബംഗ്ലാംകടവ് ചെറിയ കൈതെലില്‍ സി.എസ്. അരുണ്‍ കുമാറാ(45)ണ് മരിച്ചത്. അരുണ്‍കുമാര്‍ സഞ്ചരിച്ച സ്കൂട്ടറില്‍ ഇന്നോവ കാറിടിച്ചതിനെത്തുടര്‍ന്ന് നിയന്ത്രണംവിടുകയും മുന്പില്‍ പോയ് വാഗണ്‍ആര്‍ കാറില്‍ ഇടിക്കുകയും ചെയ്തു.
ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ഇന്നോവ കാറാണ് സ്കൂട്ടറില്‍ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ അരുണ്‍ കുമാര്‍ താഴ്ചയിലേക്കു പതിച്ചു. സ്കൂട്ടര്‍ പൂര്‍ണമായി തകര്‍ന്നു. ഇന്നോവയും താഴ്ചയിലേക്കു മറിഞ്ഞു. ശബരിമല ദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന കുന്നിക്കോട് സ്വദേശികളാണ് ഇന്നോവയിലുണ്ടായിരുന്നത്. സംഘത്തിലെ രണ്ട് സ്ത്രീകളും മൂന്നു കുട്ടികളും അടക്കം ആറുപേര്‍ക്ക് പരിക്കേറ്റു. ഇവര്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
അരുണ്‍കുമാറിനെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൈതേലില്‍ പി.കെ. ശ്രീധരന്‍റെയും വത്സലയുടെയും മകനാണ് അരുണ്‍ കുമാര്‍. ഫോട്ടോ എഡിറ്റ് ചെയ്യുന്ന സ്വകാര്യ സ്ഥാപനത്തില്‍ ജോലി നോക്കിവരികയായിരുന്നു. സഹോദരങ്ങള്‍: വിജില്‍ കുമാര്‍, സൗമ്യ. മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. സംസ്കാരം പിന്നീട്.
ഞായറാഴ്ച രാത്രി ഏഴിന് മൈലപ്ര വില്ലേജ് ഓഫീസ് പടിക്കല്‍ പന്പയില്‍നിന്നും വന്ന കെഎസ്‌ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസിടിച്ച് സ്കൂട്ടര്‍ യാത്രക്കാരൻ മരിച്ചിരുന്നു.
മൈലപ്ര ശാന്തിനഗര്‍ വാലുപറന്പില്‍ അംബിയാണ് (55) മരിച്ചത്