തിരുവനന്തപുരം: പി.എം.ജിയില്‍ നിയന്ത്രണം നഷ്ടമായ സ്കൂട്ടര്‍ മറിഞ്ഞ് കോളേജ് വിദ്യാര്‍ത്ഥിനി മരിച്ചു. പാങ്ങപ്പാറ മെയ്‌ക്കോണം ഗോപിക ഭവനില്‍ ഉദയിന്റെയും നിഷയുടെയും മകളും മാര്‍ ഇവാനിയോസ് കോളേജിലെ മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയുമായ ഗോപിക ഉദയ് (20) ആണ് മരിച്ചത്.
ഇന്നലെ രാത്രി 7.30 ഓടെ ആയിരുന്നു സംഭവം. സഹോദരി ജ്യോതികയ്ക്കൊപ്പം ജിംനേഷ്യത്തില്‍ പോയ ശേഷം നിഷയുടെ മരപ്പാലത്തുള്ള ഫ്ളാറ്റിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. പി.എം.ജിയില്‍ വച്ച് സമീപത്തുകൂടി പോയ കെ.എസ്.ആര്‍.ടി.സി ബസിന്റെ പിറകിലെ വലതുവശത്തെ ടയര്‍ പൊട്ടി പഞ്ചറായി. ടയര്‍ പൊട്ടിയപ്പോഴുണ്ടായ വൻശബ്ദം കേട്ട് സ്കൂട്ടര്‍ മറിഞ്ഞ് ഗോപിക റോഡില്‍ തലയിടിച്ച് വീണതാണെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. ഗോപിക ഹെല്‍മറ്റ് ധരിച്ചിരുന്നെങ്കിലും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഉടൻ തന്നെ നാട്ടുകാര്‍ ചേര്‍ന്ന് പട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ജ്യോതികയ്ക്ക് കാര്യമായ പരിക്കുകളില്ല. ബസ് സ്കൂട്ടറില്‍ ഇടിച്ചതിന് പ്രാഥമിക പരിശോധനയില്‍ തെളിവുകളൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സി.സി ടിവി ക്യാമറകള്‍ പരിശോധിച്ചാലേ ഇക്കാര്യത്തില്‍ വ്യക്തത വരികയുള്ളൂവെന്ന് മ്യൂസിയം സി.ഐ പറഞ്ഞു. ഗോപികയുടെ നിര്യാണത്തെ തുടര്‍ന്ന് കോളേജിന് ഇന്ന് അവധി നല്‍കി