നിലമ്പൂർ എടക്കര: ചേര് മരം മുറിച്ചുമാറ്റുന്നതിനിടയില്‍ ഗുരുതരമായി പൊള്ളലേറ്റ വനപാലകന്‍ ചികിത്സയില്‍. വഴിക്കടവ് വനം റെയിഞ്ചിലെ നെല്ലിക്കുത്ത് ഫോറസ്റ്റ് സ്റ്റേഷനിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ മുഹമ്മദ് ഷെരീഫ് അലിക്കുണ്ടിലാണ് മലപ്പുറം താലൂക്ക് ഹോസ്പിറ്റലില്‍ ചികില്‍സയിലുള്ളത്.
കഴിഞ്ഞയാഴ്ച നാടുകാണി ചുരത്തിലെ തണുപ്പന്‍ ചോലയില്‍ ഗതാഗത തടസമുണ്ടാക്കി റോഡിന് കുറുകെ വീണ ചേര് മരം മുറിച്ചുനീക്കുന്നതിനിടെ മരത്തിന്‍റെ കറ ശരീരത്തിലായതാണ് പെള്ളലേല്‍ക്കാന്‍ കാരണമായത്.
ആദ്യം വഴിക്കടവ് കുടുംബാരോഗ്യ കേന്ദ്രത്തിലും തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടിയിട്ടും ശമനമുണ്ടാകാത്തതിനെത്തുടര്‍ന്നാണ് മുഹമ്മദ് ഷെരീഫിനെ മലപ്പുറം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
വനം ഡ്രൈവര്‍ കൃഷ്ണനും അന്ന് പൊള്ളലേറ്റിരുന്നു. എന്നാല്‍ കൃഷ്ണനേറ്റ പൊള്ളല്‍ സാരമുള്ളതല്ല. പശ്ചിമഘട്ടത്തില്‍ കാണപ്പെടുന്ന ചേര് എന്ന നിത്യഹരിത വൃക്ഷത്തിന്‍റെ കറയേറ്റാല്‍ ചിലയാളുകള്‍ക്ക് ശക്തമായ ചൊറിച്ചിലും അലര്‍ജിയും ഉണ്ടാവാറുണ്ട്.
വന്യമൃഗങ്ങള്‍ക്ക് വരെ പൊള്ളലേല്‍ക്കുന്നതിനാല്‍ ജീവികള്‍ പോലും ഈ മരത്തിനടുത്തേക്ക് വരാറില്ല.