തൃശ്ശൂർ വാടാനപ്പള്ളി: രണ്ടാഴ്ച മുമ്പ് കാണാതായ മധ്യവയസ്ക്കന്റെ മൃതദേഹം കനോലി കനാലിൽ കരക്കടിഞ്ഞ നിലയിൽ കണ്ടെത്തി. വലപ്പാട് കരയാമുട്ടം പതാരത്ത് ഷാജി (58) ആണ് മരിച്ചത്. കണ്ടശാംകടവ് പാലത്തിന്റെ പടിഞ്ഞാറെ കരയിൽ നടുവിൽക്കര ബാറിന് തെക്ക് ഭാഗത്ത് ചൊവ്വാഴ്ച രാവിലെ 8.30 ഓടെയാണ് മൃതദേഹം കാണപ്പെട്ടത്.
അഴുകിയ നിലയിലായിരുന്നു. ആഴ്ചയോളം
പഴക്കമുണ്ട്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്ത് എത്തിയ വാടാനപ്പള്ളി പൊലീസ് മൃതദേഹം കരയ്‌ക്കെത്തിച്ച് ഇൻക്വസ്റ്റ് നടത്തി. പോസ്റ്റ്മോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
മേഖലയിൽ നിന്ന് കാണാതായവരെ കുറിച്ചുള്ള പരാതിയുടെ അടിസ്ഥാനത്തിലുള്ള അന്വേഷണത്തിലാണ് മൃതദേഹം ഷാജിയുടേതാണെന്ന് അറിവായത്. ഷാജിയെ കഴിഞ്ഞ മാസം 16 ന് കാണാതായെന്നും പറഞ്ഞ് ബന്ധുക്കൾ വലപ്പാട് പൊലീസിൽ പരാതി നൽകിയിരുന്നു.
പരാതിക്ക് പിന്നാലെ ഷാജി സഹോദരിയുടെ വീട്ടിൽ തിരിച്ചെത്തിയെങ്കിലും വീണ്ടും കാണാതാവുകയായിരുന്നു. അതിനിടയിലാണ് ഇയാളുടെ മൃതദേഹം കനോലി പുഴയിൽ കരക്കടിഞ്ഞ നിലയിൽ കണ്ടെത്തിയത്. ബന്ധുക്കൾ എത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്.