കോഴിക്കോട്: മെഡിക്കൽ കോളേജിന് സമീപം നിർത്തിയിട്ടിരുന്ന ജീപ്പിന് നേരെ ബോംബേറ്. കോഴിക്കോട് പൂവാട്ടുപറമ്പിലെ രണ്ട് സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിനിടയിലായിരുന്നു പെട്രോൾ ബോംബേറ്. ഇന്ന് പുലർച്ചെ രണ്ട് മണിയോടെ മെഡിക്കല്‍ കോളേജ് കാഷ്വാലിറ്റിക്ക് മുമ്പിലായിരുന്നു സംഭവം. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
പെട്രോള്‍ ബോംബ് എറിഞ്ഞതിനെത്തുടര്‍ന്ന് ജീപ്പിന് തീ പിടിച്ചെങ്കിലും പ്രദേശവാസികൾ ഇടപെട്ട് തീ പെട്ടെന്ന് അണയ്‌ക്കുകയായിരുന്നു. കുറ്റിക്കാട്ടൂരില്‍ കഴിഞ്ഞ ദിവസം രാത്രി രണ്ടു സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നിരുന്നു. ഇതിനെ തുടർന്ന് രണ്ടുപേര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. പോലീസ് എത്തിയപ്പോള്‍ പ്രതികളെ ചൂണ്ടിക്കാണിച്ചതിനെച്ചൊല്ലിയാണ് വീണ്ടും ഏറ്റുമുട്ടലുണ്ടായത്. സംഘർഷത്തിൽ പരിക്കേറ്റവർ വന്ന ജീപ്പാണ് ആക്രമിച്ചത്.