കിണറ്റിൽ വീണ ഉമ്മയെ രക്ഷിക്കാൻ കിണറ്റിലേക്ക് എടുത്ത് ചാടി പത്ത് വയസുകാരൻ

 

          


 മലപ്പുറം വേങ്ങര: കൺമുന്നിൽവച്ചാണ് ഉമ്മ കിണറ്റിലേക്ക് വീണത്. നിസ്സഹായതോടെ നോക്കി നിൽക്കുന്നതെങ്ങനെ,

പത്ത് വയസ്സുകാരൻ മുഹമ്മദ് സ്വബീഹ് മറുത്തൊന്ന് ആലോചിക്കാതെ കിണറ്റിലേക്ക് എടുത്തുചാടി,നാലാൾ ആഴമുള്ള കിണറാണ്. നീന്തൽ അറിയാത്ത ഉമ്മ മുങ്ങിപ്പോവാതെ പിടിച്ചുനിൽക്കാൻ മോട്ടോർ കെട്ടിയിട്ട കയർ ശരിപ്പെടുത്തി സുരക്ഷിത സ്ഥാനം ഒരുക്കി സ്വബീഹ്.


കിളിനക്കോട് പള്ളിക്കൽ ബസാർ ഉത്തൻ നല്ലേങ്ങര സൈതലവിയുടെ ഭാര്യ ജംഷീനക്കാണ് മകന്റെ നിർഭയമായ ഇടപെടൽ തുണയായത്. വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. വീട്ടിലെ കിണറ്റിൽ കഴിഞ്ഞ ദിവസം കുറുക്കൻ വീണിരുന്നു.


കുറുക്കനെ ഒഴിവാക്കി കിണർ വൃത്തിയാക്കാൻ മോട്ടോർ ഉപയോഗിച്ച് വെള്ളം വറ്റിക്കുന്നതിനിടെയാണ് ആൾമറ തകർന്ന് ജംഷീന കിണറ്റിൽ വീണത്. ഒപ്പമുണ്ടായിരുന്ന മകൻ മുഹമ്മദ് സ്വബീഹ് ഉമ്മയെ രക്ഷിക്കാൻ കിണറ്റിൽ ചാടുകയായിരുന്നു.


ഇരുവരും കിണറ്റിൽ വീണതോടെ മകൾ റജ ഫാത്തിമയുടെ ഉച്ചത്തിലുള്ള കരച്ചിൽ കേട്ട് ഓടിയെത്തിയ സൈതലവിയുടെ സഹോദരി റഹ്താണ് വിവരം നാട്ടുകാരെ അറിയിച്ചത്.


ജംഷീർ പാലാണി,യു എം ഫ്റ്മാൻ,സ്വാലിഹ് കിളിനക്കോട്, യു എം നൗഷാദലി എന്നിവരാണ് കയറിൽ തൂങ്ങിപിടിച്ചിരിക്കുന്ന ജംഷീനയെയും മകൻ സ്വബീഹിനെയും കരക്കെത്തിച്ചത്.


കിളിനക്കോട് എംഎച്ച്എം എയുപി സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ് മുഹമ്മദ് സ്വബീഹ്. കണ്ണമംഗലം പഞ്ചായത്ത് പ്രസിഡന്റ് യു എം ഹംസ മുഹമ്മദ് സ്വബീഹിനെ വീട്ടിലെത്തി അനുമോദിച്ചു.


 

Post a Comment

Previous Post Next Post