അടിമാലി: ഇടുക്കി അടിമാലിയില്‍ വനവിഭവങ്ങള്‍ ശേഖരിക്കാനെത്തിയ നാലംഗ സംഘത്തില്‍ നിന്നും വെള്ളച്ചാട്ടത്തിലെ ഒഴുക്കില്‍പ്പെട്ട് കാണാതായ 48 കാരിയുടെ മൃതദേഹം കണ്ടെത്തി .
മച്ചിപ്ലാവിന് സമീപം ചൂരക്കെട്ടൻകുടി ആദിവാസികുടിയിലെ താമസക്കാരിയായ ഷീല (48) യുടെ മൃതദേഹമാണ് 24 മണിക്കൂറിനു ശേഷം കണ്ടെത്തിയത്. ഇതോടൊപ്പം ഒഴുക്കില്‍പ്പെട്ട സമീപവാസിയായ വത്സ (60) രക്ഷപ്പെടുത്തി ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇരുമ്ബുപാലം പതിനാലാംമൈല്‍ അമ്മാവൻ കുത്ത് വെള്ളച്ചാട്ടത്തിലാണ് അപകടം. ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു സംഭവം.
വന വിഭവങ്ങള്‍ ശേഖരിയ്ക്കാൻ പുറപ്പെട്ട നാല്‌അംഗ സംഘത്തില്‍പ്പെട്ടവരാണ് ഇവര്‍. തിരികെ വരുന്നതിനിടെ വഴി മധ്യേയുള്ള പാറ ചാടി കടക്കുന്നതിനിടെ ബാലൻസ് തെറ്റി ഇരുവരും തോട്ടില്‍ വീഴുകയായിരുന്നു. ഉടൻ കൂടെ ഉണ്ടായിരുന്നവര്‍ ബഹളം വെച്ചു. പ്രദേശത്ത് ഉണ്ടായിരുന്നവര്‍ എത്തി. വത്സയെ രക്ഷപ്പെടുത്തി അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. ഇവര്‍ അപകട നില തരണം ചെയ്തു. ഷീലക്കായി അഗ്നിരക്ഷാ സേനയും, പോലീസും, നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ തുടരുകയായിരുന്നു.
ഈ ഭാഗത്ത് ശക്തമായ കുത്തൊഴുക്കും ആഴവുമുണ്ടായിരുന്നു. അമ്മാവൻകുത്തില്‍ അപകടങ്ങള്‍ നിരവധി ഉണ്ടായിട്ടുണ്ട്. രണ്ട് മാസം മുൻപ് വിനോദ സഞ്ചാരികളായ രണ്ട് യുവാക്കള്‍ ഇവിടെ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ടിട്ടുണ്ട്. രണ്ട് ദിവസമായി മഴയായതിനാല്‍ ഇവിടെ ശക്തമായ വെള്ളമാണ്. രാത്രി വൈകിയും തെരച്ചില്‍ നടത്തിയിരുന്നു. ഇന്നു രാവിലെ 11 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. അടിമാലി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മൃതദേഹം മാറ്റിയിട്ടുണ്ട്.