ഭരത്പൂർ: രാജസ്ഥാനിലെ ഭരത്പൂരിൽ ദേശീയപാതയിൽ ട്രക്ക് ബസിലിടിച്ച് 11 പേർ മരിക്കുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രാജസ്ഥാനിലെ പുഷ്കറിൽ നിന്ന് ഉത്തർപ്രദേശിലെ വൃന്ദാവനിലേക്ക് പോവുകയായിരുന്ന ബസ് പുലർച്ചെ 4.30ഓടെയാണ് അപകടത്തിൽപ്പെട്ടത്. പുറകിൽ നിന്ന് അമിതവേഗതയിൽ വന്ന ട്രക്ക് ഇടിച്ചതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. മരിച്ചവരെല്ലാം ഭാവ്നഗർ സ്വദേശികളാണ്.
ഗുജറാത്തിൽ നിന്ന് മഥുരയിലേക്ക് പോവുകയായിരുന്ന പാസഞ്ചർ ബസ് ഇന്ധനം തീർന്നതിനെ തുടർന്ന് ലഖൻപൂർ മേഖലയിലെ ആന്ത്ര ഫ്‌ളൈഓവറിൽ നിർത്തിയപ്പോൾ അമിതവേഗതയിലെത്തിയ ട്രക്ക് ഇടിക്കുകയായിരുന്നെന്നും ഇടിക്കുമ്പോൾ ബസ് ഡ്രൈവറും ചില യാത്രക്കാരും ബസിന് പിന്നിൽ നിൽക്കുകയായിരുന്നുവെന്നും രക്ഷപ്പെട്ട യാത്രക്കാരിലൊരാൾ പറഞ്ഞു.
അഞ്ച് പുരുഷന്മാരും ആറ് സ്ത്രീകളും സംഭവസ്ഥലത്ത് തന്നെ മരിച്ചതായി പൊലീസ് അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ 12 പേർ ചികിത്സയിലാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.