ആലപ്പുഴ കായംകുളം: ഭിന്നശേഷിക്കാരായ മാതാപിതാക്കള്‍ക്ക് കൈത്താങ്ങാകാൻ ഉണ്ണിയപ്പം വിറ്റ് പണം സ്വരൂപിച്ചിരുന്ന 17കാരി ക്ഷേത്ര കുളത്തില്‍ ചാടി മരിച്ചു.
ചെട്ടികുളങ്ങര മേനാംപള്ളി ഈരിക്ക പടീറ്റതില്‍ വിജയൻ - രാധിക ദമ്ബതികളുടെ മകള്‍ വിഷ്ണുപ്രിയ(17)യാണ് മരിച്ചത്.
വീട്ടില്‍ നിന്നും പിണങ്ങി ഇറങ്ങിയ പെണ്‍കുട്ടി ആളുകള്‍ നോക്കി നില്‍ക്കെ ക്ഷേത്ര കുളത്തില്‍ ചാടി മരിക്കുകയായിരുന്നു. എരുവ ക്ഷേത്ര കുളത്തില്‍ ചൊവ്വാഴ്ച വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം.
ഉടൻ നാട്ടുകാര്‍ പുറത്തെടുത്ത് കായംകുളം ഗവ. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്ലസ്ടു പഠനം കഴിഞ്ഞ് എല്‍.എല്‍.ബി പ്രവേശനത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു. കുളക്കടവില്‍ നിന്ന് ലഭിച്ച ആത്മഹത്യ കുറിപ്പില്‍ മതാപിതാക്കളെ ഒത്തിരി സ്നേഹിക്കുന്നതായി എഴുതിയിരുന്നു.
ഭിന്നശേഷിക്കാരായ മാതാപിതാക്കളെ സഹായിക്കാനായി അഞ്ചാം ക്ലാസുകാരായ സഹോദരൻ ശിവപ്രിയനൊപ്പം തെരുവില്‍ ഉണ്ണിയപ്പം വില്‍ക്കുന്ന വിഷ്ണു പ്രിയ സമൂഹമാധ്യമങ്ങളില്‍ ഏറെ വൈറലായിരുന്നു.
'അച്ഛന് എപ്പോഴും ജോലി കാണില്ല. അതുകൊണ്ടു തന്നെ ജീവിക്കാൻ വേണ്ടി ഉണ്ണിയപ്പം ഉണ്ടാക്കിത്തരും. ഞങ്ങളത് വില്‍ക്കും' എന്ന് വിഷ്ണുപ്രിയ പറഞ്ഞിരുന്നു.