കാര്‍ മരത്തിലിടിച്ചു തകര്‍ന്നു; ദമ്മാം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിലെ രണ്ട് വിദ്യാര്‍ത്ഥികള്‍ തല്‍ക്ഷണം മരിച്ചു



 ദമ്മാം: സുഹൃത്തുക്കളായ ഇന്ത്യൻ വിദ്യാര്‍ത്ഥികള്‍ ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് റോഡരികലെ ഈന്തപ്പന മരത്തിലേക്ക് ഇടിച്ചുകയറി ഉണ്ടായ അപകടത്തില്‍ കാറിലുണ്ടായിരുന്ന രണ്ട് വിദ്യാര്‍ത്ഥികള്‍ തല്‍ക്ഷണം മരിച്ചു.

ഒപ്പമുണ്ടായിരുന്ന മൂന്നാമത്തെയാള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ദമ്മാം ഇൻറര്‍നാഷണല്‍ ഇന്ത്യൻ സ്കൂള്‍ വിദ്യാര്‍ത്ഥികളും, ഒരേ കെട്ടിടത്തിലെ വിവിധ ഫ്ലാറ്റുകളില്‍ താമസിച്ചിരുന്ന ഹൈദരാബാദ് സ്വദേശികളായ ഇബ്രാഹിം അസ്ഹര്‍ (16), ഹസ്സൻ റിയാസ് (18), അമ്മാര്‍ (13) എന്നിവര്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍ പെട്ടത്. ഇബ്രാഹിം അസ്ഹറും ഹസ്സൻ റിയാസും അപകടസ്ഥലത്ത് വെച്ച്‌ തന്നെ മരിച്ചു. ദമ്മാം സെൻട്രല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അമ്മാറിന്റെ നില ഗുരുതരമായി തുടരുന്നു. 

ദമ്മാം ഗവര്‍ണര്‍ ഹൗസിന് മുന്നിലുള്ള റോഡില്‍ ചൊവ്വാഴ്ച വൈകീട്ടാണ്‌ ദമ്മാമിനെ നടുക്കിയ അപകടം ഉണ്ടായത്. വൈകീട്ട് സുഹൃത്തുക്കള്‍ മൂന്നു പേരും അമ്മാറിന്റെ പിതാവിന്റെ മസ്ദ കാറുമായി പുറത്തേക്ക് പോയതായിരുന്നു. ഡ്രൈവിംങ് ലൈസൻസുള്ള ഹസൻ റിയാസാണ് കാര്‍ ഓടിച്ചിരുന്നത്. അതിവേഗതയിലായിരുന്ന കാര്‍ നിയന്ത്രണം വിട്ട് റോഡരികിലുള്ള ഈന്തപ്പനയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. പൂര്‍ണ്ണമായും തകര്‍ന്ന കാര്‍ വെട്ടിപ്പൊളിച്ചാണ് മൂവരേയും പുറത്തെടുത്തത്.

മൂഹമ്മദ് യൂസുഫ് റിയാസ്, റിസ്വാന ബീഗം ദമ്ബതികളുടെ മകനാണ് മരിച്ച ഹസൻ റിയാസ്, ഹൈദരാബാദ് ബഹാദുര്‍പുര സ്വദേശി മുഹമ്മദ് അസ്ഹര്‍, സഹീദ ബീഗം ദമ്ബതികളുടെ മകനാണ് ഇബ്രാഹിം അസ്ഹര്‍. ഇരുവരുടേയും മൃതദേഹങ്ങള്‍ ദമ്മാം മെഡിക്കല്‍ കോംപ്ലക്സ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. 


മെഡിക്കല്‍ കോംപ്ലക്സിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച അമ്മാര്‍ ഇതുവരെയും അപകട നില തരണം ചെയ്തിട്ടില്ല. വിദ്യാര്‍ത്ഥികളുടെ മരണം ദമ്മാമിലെ ഇന്ത്യൻ പ്രവാസി സമൂഹത്തെ ആകമാനം ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.


Post a Comment

Previous Post Next Post