നിയന്ത്രണം വിട്ട KSRTC ബസ് ഓട്ടോ സ്റ്റാന്‍ഡിലേക്ക് ഇടിച്ചുകയറി; എട്ട് ഓട്ടോകളും ഒരു കാറും തകര്‍ന്നു; ഒമ്ബതുപേര്‍ക്ക് പരിക്ക്



ഇടുക്കി: ബ്രേക്ക് നഷ്ടമായ കെഎസ്‌ആര്‍ടിസി ബസ് ഓട്ടോ സ്റ്റാന്‍ഡിലേക്ക് ഇടിച്ചുകയറി ഒമ്ബത് പേര്‍ക്ക് പരിക്കേറ്റു.

ഓട്ടോ ഡ്രൈവര്‍മാരായ സന്തോഷ്, രഞ്ജിത്, മുഹേഷ്, എന്നിവര്‍ക്കും വഴിയാത്രക്കാരായ അറുകുഴിയില്‍ സോമന്‍, ടൈഫോര്‍ഡ് സ്വദേശി മുരുകന്‍ അശാരി, പാല്‍ ദുരൈ, ഇതര സംസ്ഥാന സ്വദേശി ഗീത, ഏലപ്പാറ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മുന്‍ അധ്യാപകന്‍ പോള്‍ രാജ് എന്നിവര്‍ക്കുമാണ് പരിക്കേറ്റത്. ഏഴുപേരെ പിരുമേട് താലൂക്ക് ആശുപത്രിയിലേക്കും രണ്ടു പേരെ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. അതേസമയം പരിക്ക് ആര്‍ക്കും ഗുരുതരമല്ല.

ഏലപ്പാറ ബസ് സ്റ്റാന്‍ഡില്‍നിന്ന് റോഡിലേക്ക് ഇറങ്ങിയ ബസ് ബ്രേക്ക് നഷ്ടമായതോടെ സെന്‍ട്രല്‍ ജങ്ഷനില്‍വെച്ച്‌ വേഗത കൂടി ഓട്ടോറിക്ഷാ സ്റ്റാന്‍ഡിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇവിടെ പാര്‍ക്ക് ചെയ്തിരുന്ന കാറിലേക്കും ബസ് ഇടിച്ചു. അപകടത്തില്‍ എട്ട് ഓട്ടോറിക്ഷകള്‍ പൂര്‍ണമായും തകര്‍ന്നു. കാറും മറ്റൊരു സ്കൂട്ടറും അപകടത്തില്‍ തകര്‍ന്നിട്ടുണ്ട്.

ചേര്‍ത്തലയില്‍ നിന്ന് നെടുങ്കണ്ടത്തേക്ക് സര്‍വീസ് നടത്തുന്ന ചേര്‍ത്തല ഡിപ്പോയിലെ ആര്‍പിസി 756 നമ്ബര്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസാണ് അപകടത്തില്‍പ്പെട്ടത്‌. അപകട വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മോട്ടോ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ ബസിന്‍റെ ഫിറ്റ്നസ് റദ്ദാക്കി. ബസ് സര്‍വീസ് നടത്താന്‍ യോഗ്യമല്ലെന്ന വിലയിരുത്തലിനെ തുടര്‍ന്നായിരുന്നു ഇത്.

ഇരുപത്‌ യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്. ബ്രേക്ക് നഷ്ടമായി ബസ് നിയന്ത്രണമില്ലാതെ മുന്നോട്ടു നീങ്ങയതോടെ യാത്രക്കാര്‍ അലറിവിളിച്ചു. ഇതുകേട്ട കാല്‍നടയാത്രക്കാരും മറ്റും ഓടി മാറി രക്ഷപെട്ടതോടെയാണ് വലിയ അപകടം ഒഴിവായത്. പരിക്കേറ്റവരിലേറെയും ഓട്ടോയിലുണ്ടായിരുന്നവരാണ്. ഇവരെ പീരുമേട് താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാട്ടുകാരും പൊലീസും ചുമട്ടുതൊഴിലാളികളും പൊതുപ്രവര്‍ത്തകരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.



Post a Comment

Previous Post Next Post