അങ്കമാലിയിലും ആലുവയിലും വിവിധ സ്ഥലങ്ങളിലുണ്ടായ അപകടത്തിൽ 17 പേര്‍ക്ക് പരിക്ക്

 


അങ്കമാലി: മേഖലയില്‍ ഇന്നലെ നാലിടത്തുണ്ടായ വാഹനാപകടങ്ങളില്‍ 11 പേര്‍ക്ക് പരിക്കേറ്റു. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആലുവ: വിവിധ സ്ഥലങ്ങളിലുണ്ടായ വാഹനാപകടങ്ങളില്‍ ആറുപേര്‍ക്ക് പരിക്കേറ്റു


ആരുടെയും പരിക്ക് ഗുരുതരമല്ല. ദേശീയപാതയില്‍ അങ്കമാലി മോര്‍ണിങ് സ്റ്റാര്‍ കോളജിന് സമീപം രാവിലെ 7.45ഓടെ ജീപ്പും സ്കൂട്ടറും കൂട്ടിയിടിച്ച്‌ സ്കൂട്ടര്‍ യാത്രികനായ മഞ്ഞപ്ര ആനപ്പാറ സ്വദേശി ഗോപാലകൃഷ്ണന്‍ (63), ജീപ്പ് യാത്രികരായ തൃശൂര്‍ പള്ളം സ്വദേശികളായ അബൂസലീം (56), ഹബീബ് അബൂസലിം (22) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ആലുവ ഭാഗത്തേക്ക് പോവുകയായിരുന്ന സ്കൂട്ടറില്‍ ജീപ്പ് ഇടിക്കുകയായിരുന്നു. നിയന്ത്രണംവിട്ട ജീപ്പ് മീഡിയനില്‍ കയറി മറിഞ്ഞു. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഉച്ചക്ക് 2.20ഓടെ ദേശീയപാതയില്‍ അങ്കമാലി സെന്‍റ് ജോസഫ്സ് സ്കൂളിന് സമീപം മിനി ലോറി നിയന്ത്രണംവിട്ട് മീഡിയനില്‍ കയറിയിറങ്ങി വൈദ്യുതി പോസ്റ്റില്‍ ഇടിച്ച്‌ കയറുകയായിരുന്നു. അങ്കമാലി ഭാഗത്തേക്ക് പോവുകയായിരുന്നു ലോറി. മുന്നില്‍ പോയ വാഹനം പെട്ടെന്ന് ബ്രേക്കിട്ടതോടെ ഇടിക്കാതിരിക്കാന്‍ ശ്രമിച്ചതോടെയാണ് ലോറി നിയന്ത്രണംവിട്ടത്. അപകടത്തില്‍ ഡ്രൈവര്‍ കാഞ്ഞിരപ്പിള്ളി സ്വദേശി കാരയില്‍ വീട്ടില്‍ ഷെരീഫിന് (36) പരിക്കേറ്റു. അപകടത്തെത്തുടര്‍ന്ന് ദേശീയപാതയില്‍ ഏറെനേരം ഗതാഗതക്കുരുക്കുണ്ടായി.

ദേശീയപാതയില്‍ അങ്കമാലി കോതകുളങ്ങരയില്‍ അയ്യപ്പഭക്തര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണംവിട്ട് മീഡിയനില്‍ കയറി വലതു ട്രാക്കിലെ കാറില്‍ ഇടിക്കുകയായിരുന്നു. തൃശൂര്‍ ഭാഗത്തുനിന്ന് വരുകയായിരുന്ന അയ്യപ്പഭക്തരുടെ കാര്‍ ആലുവ ഭാഗത്തുനിന്ന് വരുകയായിരുന്ന കാറിലാണ് ഇടിച്ചത്. അപകടത്തില്‍ നാല് അയ്യപ്പ ഭക്തര്‍ അടക്കം ആറുപേര്‍ക്ക് നിസ്സാര പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കി വിട്ടു.


അങ്കമാലി - മഞ്ഞപ്ര റോഡില്‍ കിടങ്ങൂര്‍ കവലയില്‍ ഉച്ചക്ക് 2.35ഓടെ കാറില്‍ ഇടിച്ച ടോറസ് ലോറി റോഡരികിലെ കാനയില്‍ വീണ് മറിഞ്ഞായിരുന്നു അപകടം. അപകടത്തില്‍ കാര്‍ ഭാഗികമായി തകര്‍ന്നു. കാര്‍ യാത്രികരും ടോറസ് ലോറി ജീവനക്കാരും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.

ദേശീയപാതയിലുണ്ടായ അപകടങ്ങളില്‍ മണിക്കൂറോളം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. അങ്കമാലി അഗ്നിരക്ഷ സേന ഗ്രേഡ് അസി. സ്റ്റേഷന്‍ ഓഫിസര്‍മാരായ പി.വി. പൗലോസ്, കെ.എം. അബ്ദുല്‍ നസീര്‍ എന്നിവരുടെ നേതൃത്വത്തില്‍ സേന അംഗങ്ങളായ ബെന്നി അഗസ്റ്റിന്‍, പി.ആര്‍ സജേഷ്, സൂരജ് മുരളി, എം.എസ്. സൂരജ്, ജയകുമാര്‍ തുടങ്ങിയവരാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.


ആലുവ: വിവിധ സ്ഥലങ്ങളിലുണ്ടായ വാഹനാപകടങ്ങളില്‍ ആറുപേര്‍ക്ക് പരിക്കേറ്റു. മാളികംപീടിക - തിരുവാലൂര്‍ റോഡില്‍ ഇരുചക്ര വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌ യുവാവിന് പരിക്കേറ്റു. 


മനക്കപ്പടി പുത്തന്‍പുരക്കല്‍ വൈശാലം വീട്ടില്‍ രാജന്‍റെ മകന്‍ വിവേകിനാണ് (27) പരിക്കേറ്റത്.മാളികംപീടിക പെട്രോള്‍ പമ്ബിന് സമീപം സ്കൂട്ടറില്‍ ബൈക്കിടിച്ച്‌ സ്കൂട്ടര്‍ യാത്രികനായ വയലക്കാട് മുണ്ടോപാടത്ത് വീട്ടില്‍ കുഞ്ഞുമുഹമ്മദിന് (65) പരിക്കേറ്റു. കുഞ്ഞുമുഹമ്മദ് നിര്‍ത്തിയിട്ട സ്കൂട്ടറില്‍ ഇരിക്കുമ്ബോഴാണ് ബൈക്കിടിച്ചത്. യു.സി കോളജിന് സമീപം സ്കൂട്ടറില്‍ ബൈക്കിടിച്ച്‌ സ്കൂട്ടര്‍ യാത്രികയായ മറിയപടി വേണാട് വീട്ടില്‍ തര്‍ണിമിന് (23) പരിക്കേറ്റു.

ആലുവ ബൈപാസ് ജങ്ഷനില്‍ ബൈക്കും കാറും കൂട്ടിമുട്ടി ബൈക്ക് യാത്രികരും ജെ.കെ.ബി മോട്ടോഴ്സ് ജീവനക്കാരുമായ രണ്ട് യുവാക്കള്‍ക്ക് പരിക്കേറ്റു. നെടുമ്ബാശ്ശേരി അകപ്പറമ്ബ് കുഞ്ഞിതേമാലി വീട്ടില്‍ രാജന്‍റെ മകന്‍ കൃഷ്ണരാജ് (25), ആലങ്ങാട് നാഗേലില്‍ വീട്ടില്‍ വര്‍ഗീസിന്‍റെ മകന്‍ നിതിന്‍ (24) എന്നിവര്‍ക്കാണ് പരിക്കേറ്റത്. 


ആലങ്ങാട് കോട്ടപ്പുറം റോഡിലൂടെ കാല്‍നടയായി പോവുകയായിരുന്ന യുവാവിനും കാറിടിച്ച്‌ പരിക്കേറ്റു. നീര്‍ക്കോട് കൂട്ടുപുരക്കല്‍ വീട്ടില്‍ ശ്രീനിവാസന്‍റെ മകന്‍ ശ്രീജിത്തിനാണ് (27) പരിക്കേറ്റത്. പരിക്കേറ്റവരെ ആലുവ നജാത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post